ചെന്നൈ : കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ.
പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.
കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നൽകാനും കോടതി ഉത്തരവിട്ടു.
കേസിൽ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി.
അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വെബ്സൈറ്റുകൾക്കു വിറ്റ് പണമുണ്ടാക്കി. ഇരകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു.
കുട്ടികളെ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചതായും വ്യക്തമായി.
ഇന്റർപോളിന്റെ സഹായത്തോടെയാണ് സി.ബി.ഐ. സംഘം ഇന്റർനാഷണൽ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (ഐ.സി.എസ്.ഇ.) ഡേറ്റാബേസിൽനിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്.
തഞ്ചാവൂരിൽവെച്ച് 2023 മാർച്ച് 16-ന് വിക്ടർ ജെയിംസ് രാജയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, ഡിജിറ്റൽ റെക്കോഡിങ് വകുപ്പുകളിൽ കേസെടുത്തു.
2023 മേയ് 13-ന് തഞ്ചാവൂരിലെ പോക്സോ കോടതിയിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു. 34 സാക്ഷികളെയാണ് വിസ്തരിച്ചത്.