ചെന്നൈ : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരേ സംസ്ഥാനവ്യാപകമായി പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ ഡി.എം.കെ. തീരുമാനിച്ചു. 20-ന് ഹൈക്കോടതിക്കു സമീപം രാജാ അണ്ണാലൈ മൺറത്തിൽ നിയമസമ്മേളനം ചേരും.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിതയെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും ഭാരതീയ സാക്ഷ്യ അധീനിയം എന്നും മാറ്റുകയും നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുകയും ചെയ്തതിൽ തമിഴ്നാട് സർക്കാരും ഭരണകക്ഷിയായ ഡി.എം.കെ.യും കടുത്തപ്രതിഷേധമാണ് ഉയർത്തുന്നത്.
കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി കൊണ്ടുവന്ന നിയമമാറ്റങ്ങളുടെ ജനവിരുദ്ധത ബോധ്യപ്പെടുത്തുന്നതിനാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡി.എം.കെ. ലീഗൽ വിങ്ങിന്റെ സെക്രട്ടറിയും മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ എൻ.ആർ. ഇളങ്കോ പറഞ്ഞു.
20-ന് വൈകീട്ട് നാലിനാണ് നിയമ സമ്മേളനം. ഡി.എം.കെ. ലീഗൽ വിങ്ങിന്റെ ജില്ലാ ഭാരവാഹികളുടെ സമ്മേളനം 21-ന് എഗ്മൂറിൽ നടക്കും. മന്ത്രിമാരായ എസ്. രഘുപതി, എം. സുബ്രഹ്മണ്യൻ, പി.കെ ശേഖർ ബാബു, ആർ.എസ്. ഭാരതി തുടങ്ങിയവർ പങ്കെടുക്കും. 27-ന് മറ്റൊരു ചർച്ചാ പരിപാടിയും നടക്കും.