ചെന്നൈ : കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ പോലീസുകാർക്ക് തോക്കുപയോഗിക്കുന്നതിൽ വീണ്ടും പരിശീലനം നൽകുന്നു.
നേരത്തേ പരിശീലനം നൽകിയിരുന്നെങ്കിലും തോക്കുകൾ അരയിൽനിന്ന് പുറത്തെടുക്കാതെ പലരും ഉപയോഗം മറന്നു. ഇതുകൂടി പരിഹരിക്കാനുള്ള ലക്ഷ്യമാണ് പരിശീലനത്തിനുപിന്നിലെന്ന് പോലീസിലെ ഉന്നതോദ്യേഗസ്ഥർ പറയുന്നു.
പോലീസും റൗഡികളും തമ്മിലുള്ള ഏറ്റുമുട്ടൽ അടുത്തിടെ കൂടിയിട്ടുണ്ട്. ഈമാസം രണ്ടുറൗഡികളാണ് പോലീസ് ഏറ്റമുട്ടലിൽ വെടിയേറ്റുമരിച്ചത്.
കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ സേനയിലെ എല്ലാവരും കൃത്യനിർവഹണത്തിനിടയിൽ തോക്ക് ഉപയോഗിക്കുന്നതിൽ മികച്ച പരിശീലനം നേടണമെന്നാണ് പ്രത്യേക നിർദേശം.
റോന്തുചുറ്റുമ്പോൾ ലാത്തിയും കൈയിൽ ഉണ്ടായിരിക്കണമെന്നും നിഷ്കർഷിക്കുന്നു. ആവശ്യം വരുമ്പോൾ തോക്കുകൾ ഉപയോഗിക്കാനുള്ള അനുമതി പോലീസിനുണ്ട്.
വെടിയുതിർക്കൽ മാത്രമല്ല, വെടിവെപ്പിനെ എങ്ങനെ പ്രതിരോധിക്കാമെന്നുകൂടി പരിശീലിപ്പിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.