ചെന്നൈ : വിഷമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സഹായധനം നൽകിയ സർക്കാർ നടപടിയെ എതിർത്ത് ഫയൽചെയ്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
രാജ്യാതിർത്തിയിൽ ശത്രുസൈന്യത്തിന്റെ വെടിയേറ്റുമരിക്കുന്ന വീരസൈനികരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി വിരുതാചലത്തെ കുമരേശ് നൽകിയ ഹർജിയാണ് തള്ളിയത്.
വിഷമദ്യവിൽപ്പന തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ പ്രതിപക്ഷകക്ഷികളുടെ ആരോപണത്തെ നേരിടുന്നതിനുവേണ്ടിയാണ് 10 ലക്ഷം രൂപ സഹായധനം നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷമദ്യം കഴിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് നിയമവിരുദ്ധ നടപടിയാണ്. നഷ്ടപരിഹാരം നൽകിയത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ആലോചിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജചാരായം കഴിച്ച് 67 പേരാണ് മരിച്ചത്.
സർക്കാർ നഷ്ടപരിഹാരം നൽകിയ നടപടിയെ കോടതിക്ക് എതിർക്കാനാവില്ലെന്ന് ഹർജിയിൽ വാദംകേട്ട ജസ്റ്റിസുമായ എസ്.എസ്. സുന്ദർ, എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം നൽകിയ നടപടിയെ ചോദ്യംചെയ്ത് ഹർജി സമർപ്പിച്ച വ്യക്തിയുടെ ഉദ്ദേശ്യം പൊതുജനമധ്യത്തിൽ അറിയപ്പെടുകയെന്നത് മാത്രമാണെന്നും കോടതി കുറ്റപ്പെടുത്തി.