ചെന്നൈ : ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായിൽ പെൺവാണിഭത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു.
സിനിമ, സീരിയൽ നടിമാർ ഉൾപ്പെടെ 50-ഓളംപേർ ഇവരുടെ വലയിൽക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദുബായിൽ ദിൽറുബ എന്നപേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്.
ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു.
ദുബായിൽനിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നൽകിയ പരാതിയിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാർ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
ഇവരിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ ഹോട്ടലുകളിൽ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവർ പെൺകുട്ടികളെ കടത്തുന്നത്.
ദുബായിലെത്തുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളിൽ അശ്ലീലനൃത്തം ചെയ്യുന്ന ജോലിയാണ് ലഭിക്കുക.
ചിലരെ ലൈംഗികത്തൊഴിലിലേക്കു വിടും. ആറുമാസവിസയിൽ ആഴ്ചതോറും നാലുപേരെവീതം ഇവർ ദുബായിലെത്തിച്ചിരുന്നു എന്നാണ് വിവരം.
ഇവരുടെ വലയിൽക്കുടുങ്ങി നൃത്തപരിപാടിക്കെന്നു പറഞ്ഞ് പോയവരിൽ സിനിമകളിലെ ജൂനിയർ നടിമാരും അറിയപ്പെടുന്ന ടെലിവിഷൻ താരങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു.
നേരത്തേ കരാറിൽ ഒപ്പിടുന്നതിനാൽ ഇടയ്ക്കുവെച്ച് തിരിച്ചുപോരാൻ കഴിയില്ല. സംഘത്തിന്റെ മനുഷ്യക്കടത്തു സംബന്ധിച്ച് എൻ.ഐ.എ.യും അന്വേഷണം തുടങ്ങിയതായാണ് വിവരം.