ചെന്നൈ : ശ്രീലങ്കൻ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) തമിഴ്നാട്ടിൽനിന്ന് അറസ്റ്റുചെയ്തു. മൂന്നുവർഷമായി ഒളിവിൽക്കഴിയുകയായിരുന്ന സീനി ആബുൽഖാൻ എന്നയാളാണ് ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്.
2021 ജൂണിൽ മനുഷ്യക്കടത്തുസംഘത്തിൽനിന്ന് 13 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരു പോലീസ് രക്ഷിച്ചതോടെയാണ് കേസിന്റെ തുടക്കം.
ആബുൽഖാനും കൂട്ടാളികളുംചേർന്ന് ശ്രീലങ്കൻ പൗരൻമാരെ ബോട്ടിൽ ബന്ദികളാക്കിയതിനുശേഷമാണ് മംഗളൂരുവിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുത്തു. ശ്രീലങ്കൻ പൗരനായ ഈസൻ എന്നയാളാണ് സംഘത്തലവൻ. നിരോധിത തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ. യുമായി ബന്ധമുള്ള ഈസൻ 38 ശ്രീലങ്കൻ പൗരന്മാരെ ആബുൽഖാനുമായി ചേർന്ന് തമിഴ്നാട്ടിലെ വിവിധഭാഗങ്ങളിലേക്ക് എത്തിച്ചതായും കണ്ടെത്തിയിരുന്നു.
കാനഡയിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് ശ്രീലങ്കൻ പൗരൻമാരെ എത്തിച്ചിരുന്നത്. കേസിൽ പ്രതികളായ പത്തു പേർക്കെതിരേ 2021 ഒക്ടോബറിനും 2024 ജനുവരിക്കും ഇടയിൽ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു. മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്.