ബെംഗളൂരു: ഐഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ കേടായതിനെ തുടര്‍ന്ന് യുവാവിന് നഷ്ടപരിഹാരം നല്കാന് കോടതി വിധി.
ആപ്പിള്‍ ഇന്ത്യ സേവന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഉത്തരവിട്ടത്.
ബെംഗളൂരു ഫ്രേസര്‍ ടൗണിലെ താമസക്കാരനായ ആവേസ് ഖാന് എന്ന 30 കാരനാണ് പരാതിക്കാരൻ.
2021 ഒക്ടോബറില്‍ ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് ആവേസ് ഖാന് ഐഫോണ്‍ 13 വാങ്ങിയത്.
കുറച്ച് മാസങ്ങള്‍ ഫോൺ നല്ല രീതിയിൽ ഉപയോഗിച്ചു.
എന്നാല്‍, പിന്നീട് ഫോണിന്റെ ബാറ്ററി വീക്കായി തുടങ്ങി. ഒപ്പം സ്പീക്കറും പ്രശ്നത്തിലായി.
ഇത് നിരന്തരമായപ്പോള്‍ 2022 ഓഗസ്റ്റില്‍ ആവേസ് ഖാന് ഫോണ്‍ ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിലെത്തിച്ചു.
ഫോണ്‍ പരിശോധിച്ച സേവന കേന്ദ്രം ഫോണില്‍ നിസാരമായ പ്രശ്നമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്നും അറിയിച്ചു.
ഏതാനും ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചെന്നും തിരിച്ചെടുത്തോളാനും പറഞ്ഞ് സേവന കേന്ദ്രത്തില്‍ നിന്നും ആവേസ് ഖാന് ഫോണ്‍ സന്ദേശമെത്തി.
തുടര്‍ന്ന് സര്‍വീസ് സെന്ററിലെത്തിയ ആവേസ് ഖാന്, ഐഫോണ്‍ അപ്പോഴും സാധാരണനിലയില്‍ ആയിട്ടില്ലെന്ന് സേവന കേന്ദ്രത്തെ അറിയിച്ചു.
കുറച്ച് ദിവസം കൂടെ അവർ അവിടെ വാങ്ങി വച്ചു. രണ്ടാഴ്ചയോളം ഫോണിനെ കുറിച്ച് പിന്നീടൊരു വിവരവും ആവേസ് ഖാനുണ്ടായില്ല.
ഒടുവില്‍ ഫോണിന്റെ പുറം കവറിനുള്ളില്‍ പശ പോലുള്ള എന്തോ വസ്തു കണ്ടെത്തിയതായി സേവന കേന്ദ്രത്തില്‍ നിന്നും ആവേസ് ഖാന് അറിയിപ്പ് ലഭിച്ചു. ഒപ്പം, ഈ പ്രശ്നം ഒരു വര്‍ഷത്തെ വാറന്റിക്ക് കീഴില്‍ വരില്ലെന്നും അറിയിച്ചു.
തുടര്‍ന്ന് 2022 ഒക്ടോബറില്‍ ആവേസ് ഖാന് സേവന കേന്ദ്രത്തിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു.
എന്നാല്‍, അതിന് മറുപടി നല്കാന് സേവന കേന്ദ്രം തയ്യാറായില്ല. തുടര്‍ന്ന് ആവേസ് ഖാന് 2022 ഡിസംബറില്‍ പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്കി.
പരാതി കേട്ട ഉപഭോക്തൃ കോടതി ആപ്പിള്‍ ഇന്ത്യയോട് പലിശ സഹിതം 79,900 രൂപ നഷ്ടപരിഹാരവും 20,000 രൂപ അധികമായി നല്‍കാനും ഉത്തരവിടുകയായിരുന്നു.