ബംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാഹിത്യ സായാഹ്നത്തിൽ എഴുത്തുകാരൻ യു. കെ. കുമാരൻ “സാഹിത്യവും സാമൂഹ്യബന്ധങ്ങളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.എസ്. പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അധ്യക്ഷൻ വഹിച്ചു.
അടിസ്ഥാനപരമായി സാഹിത്യം കൈകാര്യം ചെയ്യുന്നത് മാനുഷികവികാരങ്ങളെയാണ്. ചില നിമിത്തങ്ങളാണ് എഴുത്തുകാരെ മഹത്തായ രചനകളിലേക്ക് നയിക്കുന്നത്. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരെ അവരുടെ തീവ്രമായ അനുഭവങ്ങളാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും മേഖലകളിലേക്ക് എത്തിക്കുന്നത്. എന്തെഴുതുമ്പോഴും സത്യസന്ധമായി മാത്രം എഴുതുക ഏതൊരു എഴുത്തുകാരന്റെയും ചരിത്രധർമ്മമാണ്. സാഹിത്യം മാനവികതയുടെയും സംസ്കാരത്തിൻ്റെയും വിത്ത് മനുഷ്യമനസ്സിൽ നിക്ഷേപിക്കുകയും സംസ്കാരസമ്പന്നനായ മനുഷ്യനെ ഉണ്ടാക്കുകയും ചെയ്യും. വായിച്ചു വളരുവാനും വിവേകിയാകുവാനും ഉള്ള മുദ്രാവാക്യത്തിലൂടെയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വളർന്നതും പ്രബുദ്ധമായ കേരളീയ സമൂഹം ഉണ്ടായതെന്നു അദ്ദേഹം പറഞ്ഞു.
സുധാകരൻ രാമന്തളി, ടി. എം. ശ്രീധരൻ, സുദേവൻ പുത്തൻ ചിറ, ശാന്തൻ എലപ്പുള്ളി, പി. മുരളീധരൻ, പി. ഉണ്ണികൃഷ്ണൻ, പ്രമോദ് വരപ്രത്ത്, ഇ. പത്മകുമാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സെക്രട്ടറി ജി. ജോയ് സ്വാഗതവും, ട്രഷറർ വി സി. കേശവമേനോൻ നന്ദിയും പറഞ്ഞു.