ചെന്നൈ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ. ) പ്രധാനപദവി വഹിക്കുന്ന തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു.
ചന്ദ്രയാൻ, ആദിത്യ എൽ-1 ദൗത്യങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഈ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻ കെ.ശിവൻ അടക്കം ഒമ്പതു പേർക്കാണ് പാരിതോഷികം.
ഇവർ ഒരോരുത്തരുടെയും പേരിൽ എൻജിനിയറിങ് വിദ്യാർഥികൾക്കുവേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു.
ശാസ്ത്രജ്ഞരെ ആദരിക്കാനായി ചെന്നൈയിൽ സർക്കാർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുഇതിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാരിതോഷികവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, തമിഴ്നാട്ടുകാരനെന്ന നിലയിലും ഈ ശാസ്ത്രജ്ഞരിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു.
കെ. ശിവനെ കൂടാതെ ഐ.എസ്.ആർ.ഒ. സാറ്റലൈറ്റ് സെന്റർ മുൻ ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ വി.നാരായണൻ, ലോഞ്ച് ഓതറൈസേഷൻ ബോർഡ് മേധാവി എ.രാജരാജൻ, യു.ആർ.റാവു സാറ്റ്ലൈറ്റ് സെന്റർ ഡയറക്ടർ എം.ശങ്കരൻ, പ്രൊപ്പൽഷൻ കോംപ്ലെക്സ് ഡയറക്ടർ ജെ. അസീർ ഭാഗ്യരാജ്, ചന്ദ്രയാൻ-2 പ്രോജക്ട് ഡയറക്ടർ വി.വനിത, ആദിത്യ എൽ-1 പ്രോജക്ട് ഡയറക്ടർ നിഗാർ ഷാജി, ചന്ദ്രയാൻ-3 പ്രോജക്ട് ഡയറക്ടർ പി. വീരമുത്തുവേൽ എന്നിവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.