ചെന്നൈ: പാക്ക് ക്രിക്കറ്റ് ടീം അംഗത്തിനു നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിജെപി.
ഉദയനിധി സ്റ്റാലിൻ വിഷം പരത്തുന്ന കൊതുകാണെന്നു ബിജെപി വക്താവ് ഗൗരവ് ആരോപിച്ചു.
കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാക്ക് താരം മുഹമ്മദ് റിസ്വാൻ ഔട്ടായി മടങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ തുടർച്ചയായി ജയ് ശ്രീറാം വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചായിരുന്നു ഉദയനിധിയുടെ വിമർശനം.
”ആതിഥ്യ മര്യാദയ്ക്കും കായിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പേരു കേട്ട രാജ്യമാണ് ഇന്ത്യ.
എന്നാൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക്ക് താരങ്ങൾക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്തതുമാണെന്ന്
ഉദയനിധി പറഞ്ഞു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.