Read Time:1 Minute, 21 Second
ബെംഗളൂരു: 62 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവർന്നതായി പരാതി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറിയർ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
തായ്ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു.
എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇവർ നിർദേശിച്ച അക്കൗണ്ടിലേക്കു പണം നൽകിയതിനു പിന്നാലെ ഫോൺ ഉൾപ്പെടെ പ്രവർത്തനരഹിതമായി.