ബെംഗളൂരു: സംശയ രോഗത്തെ തുടർന്ന് ഭർത്താവ് യുവതിയുടെ മുഖത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഭവാനിനഗറിലാണ് സംഭവം.
മുഖത്തും നെഞ്ചിലുമായി പൊള്ളലേറ്റ യുവതിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖത്തെ പൊള്ളലുകൾ സാരമുള്ളതാണെങ്കിലും ഇവരുടെ ജീവന് ആപത്തില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പ്ലംബിംഗ് ജോലിയാണ് പ്രതി ചെയ്യുന്നത്. നഗരത്തിലെ ഒരു ആശുപത്രിയിലെ സഹായിയാണ് യുവതി.
രാത്രി ഡ്യൂട്ടി ചെയ്യുന്ന ഭാര്യ പകൽ വീട്ടിൽ തനിച്ചുള്ള സമയത്ത് മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തുകയാണെന്ന് പ്രതി സംശയിച്ചിരുന്നു.
ഇതിനേ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നു. നവംബർ 15 ജോലി കഴിഞ്ഞ് മടങ്ങി വന്ന യുവതിയെ കാത്ത് ജോലിക്ക് പോകാതെ ഇയാൾ കാത്തിരിക്കുകയായിരുന്നു.
ഭാര്യ വീട്ടിലെത്തിയ ഉടനെ രാത്രി ജോലിയെ ചൊല്ലി വഴക്ക് തുടങ്ങി.
രാത്രി ഭാര്യ ജോലിക്ക് എത്തിയോ എന്നറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ഭാര്യയെ കണ്ടില്ലെന്ന് പറഞ്ഞായിരുന്നു വഴക്ക്.
ഇത് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമാവുകയായിരുന്നു. ഇതോടെ പ്രതി കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ മുഖത്തേക്ക് ഒഴിച്ച ശേഷം തീയിടുകയായിരുന്നു.
ഭാര്യ നിലവിളിച്ചതോടെ ഇയാൾ ബക്കറ്റിൽ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ഭാര്യയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മകളുടെ മുന്നിൽ വച്ചായിരുന്നു ഇയാളുടെ ക്രൂരത.