ബെംഗളൂരു: പൊലീസ് സ്റ്റേഷനിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഗാർഹീക പീഡനം മടുത്ത ഭാര്യ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഹരീഷ് (34) ആണ് കേസിലെ പ്രതി.
ആറ് വർഷം മുമ്പാണ് ഹരീഷും ശിൽപയും വിവാഹിതരായത്. ഹാസൻ വ്യവസായ മേഖലയ്ക്ക് സമീപമുള്ള ബിട്ടഗൗഡനഹള്ളിയിലാണ് ഇരുവരും താമസം.
പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടായിരുന്നട്വെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിനെ ഭാര്യ ചോദ്യം ചെയ്താൽ ഹരീഷ് ഭാര്യയെ ആക്രമിക്കും.
ഇത് ദിവസേന തുടർന്നതോടെ ശിൽപ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി.
തുടർന്ന് പോലീസ് ഹരീഷിനെ വിളിച്ചുവരുത്തി കൗൺസിലിംഗ് വാഗ്ദാനം ചെയ്തു.
ഇതിൽ പ്രകോപിതനായ ഇയാൾ പോലീസിന്റെ മുന്നിൽ വച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഹരീഷ് നേരത്തെ കൊണ്ടുവന്ന കത്തികൊണ്ട് ശിൽപയുടെ കഴുത്തറുക്കുകയായിരുന്നു.
ഉടൻ തന്നെ പോലീസ് ഇടപെട്ട് കത്തി പിടിച്ചു വാങ്ങുകയും ശിൽപയെ ആശുപത്രിയിലേക്ക് എത്തിക്കുകയുമാണ് ഉണ്ടായത്.
പരിക്കേറ്റ ശിൽപ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, അപകടനില തരണം ചെയ്തിട്ടുണ്ട്.
ഹരീഷിനെതിരെ ഹാസൻ വനിതാ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസെടുത്തു.