ചെന്നൈ : ഈ മാസം 4- ന് ഉണ്ടായ കൊടുങ്കാറ്റിലും കനത്ത മഴയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് റേഷൻ കടകൾ വഴി 6,000 രൂപ വീതം പണമായി നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ ആളുകൾക്കാണ് ദുരിതാശ്വാസ തുക പ്രഖ്യാപിച്ചിരുന്നത്.
ഈ 4 ജില്ലകളിലെ പഞ്ചസാര കാർഡ് ഉടമകൾക്കും ആദായനികുതി അടയ്ക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും പണം ലഭിക്കില്ലെന്നും എന്നാൽ അവർക്കും പ്രളയബാധയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ റേഷൻ കടകളിൽ അപേക്ഷകൾ വാങ്ങി പൂരിപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതൽ ടോക്കണുകൾ വിതരണം ചെയ്തത്.
വടക്കേചെന്നൈയിലെ അമുതം, ചിന്താമണി സഹകരണ സംഘങ്ങൾ നടത്തുന്ന റേഷൻ കടകളിൽ ഇന്നലെ രാവിലെ ഒൻപതു മണിയോടെ തന്നെ ആളുകൾ എത്തിത്തുടങ്ങി. എന്നാൽ കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ ആളുകൾ നിരാശരായി വീട്ടിലേക്ക് മടങ്ങി. രാവിലെ 11 മണിക്ക് ശേഷമാണ് ടോക്കൺ വിതരണം ആരംഭിച്ചത്. പുതുപ്പേട്ട്, അയനാവരം, പല്ലാവരം, പെരുങ്ങലത്തൂർ തുടങ്ങി നിരവധി പ്രദേശങ്ങളിലെ റേഷൻ കടകളിൽ ടോക്കൺ നൽകി. ചിലയിടങ്ങളിൽ റേഷൻ കടയിലെ ജീവനക്കാർ ബന്ധപ്പെട്ട തെരുവുകളിലെത്തി ഒരിടത്തിരുന്ന് ടോക്കൺ വിതരണം ചെയ്തു.
അതേസമയം നീണ്ട ക്യൂവിൽ നിന്ന പലരും പട്ടികയിൽ പേരില്ലെന്നറിഞ്ഞ് കടയുടമകളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പെരുങ്ങലത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ടോക്കൺ ലഭിക്കാത്ത കുടുംബ കാർഡുടമകളും പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
‘സർക്കാർ ഗുണഭോക്താക്കളുടെ ലിസ്റ്റ് നൽകിയതിനാൽ കടയുടമകൾക്ക് ബന്ധപ്പെട്ട വീടുകളിലെത്തി ടോക്കൺ നൽകാൻ എളുപ്പമായേനെ എന്ന് ദുരിതബാധിതരായ കുടുംബ കാർഡ് ഉടമകൾ പറഞ്ഞു. അതേസമയം എല്ലാവരും ടോക്കണുകൾ വാങ്ങാൻ എത്തിയിട്ട് . ലിസ്റ്റിൽ പേരില്ല എന്നകാരണത്താൽ ഒരാളെ തിരിച്ചയച്ചാൽ ആളുകൾക്ക് ഉണ്ടാകുന്ന വിഷമത്തെ കുറിച്ച റേഷൻ കടക്കാർക്ക് മനസ്സിലാക്കുന്നില്ലന്നും ആളുകൾ പറയുന്നു.