ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിൻ ഗവർണർ ഹൗസിൽ ഗവർണർ ആർഎൻ രവിയുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് നിയമസഭ അംഗീകരിച്ച ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച് കെട്ടിക്കിടക്കുന്ന ബില്ലുകളുടെയും ഫയലുകളുടെയും വിശദാംശങ്ങളടങ്ങിയ കത്ത് ഗവർണർക്ക് മുഖ്യമന്ത്രി കൈമാറി.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിളിച്ച് കെട്ടിക്കിടക്കുന്ന ബില്ലുകളും ഫയലുകളും സംബന്ധിച്ച് സംസാരിക്കണമെന്ന് ഗവർണർ ആർഎൻ രവിക്ക് സുപ്രീംകോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
സുപ്രീംകോടതി ഗവർണർക്കെതിരേ രൂക്ഷവിമർശനം ഉന്നിയിച്ചിരുന്നു. എന്നാൽ രാഷ്ട്രപതിയുടെ അംഗീകാരമില്ലാതെ ബില്ലുകളിൽ ഒപ്പിടാനാകില്ലെന്നാണ് ഗവർണർ സുപ്രീംകോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഗവർണർ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതും ചർച്ചനടത്തിയതും.
രണ്ടുപേരും ഷാളണിയിച്ച് പരസ്പരം സ്വീകരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കൂടിക്കാഴ്ച. മുൻമുഖ്യമന്ത്രിയുടെ സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് 112 തടവുകാരെ മോചിപ്പിക്കണം, എ.ഐ.എ.ഡി.എം.കെ.യിലെ രണ്ട് മുൻമന്ത്രിമാരെ വിചാരണചെയ്യാൻ അനുവദിക്കണം എന്നീ രണ്ടുബില്ലുകളും പത്തെണ്ണത്തിൽ ഉൾപ്പെടും.