ചെന്നൈ : തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനുനേരേ 2018-ലുണ്ടായ പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട് 21 ഉദ്യോഗസ്ഥർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു.
വെടിവെപ്പിനെപ്പറ്റി ദേശീയ മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയിരുന്ന അന്വേഷണം കാരണം കാണിക്കാതെ അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് എസ്.എസ്. സുന്ദറും എൻ. സെന്തിൽ കുമാറുമടങ്ങുന്ന ബെഞ്ചിന്റെ നടപടി.
വേദാന്ത ഗ്രൂപ്പിനു കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിച്ചിരുന്ന സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവർക്കുനേരെ 2018 മേയിലുണ്ടായ പോലീസ് വെടിവെപ്പിൽ 13 പേരാണ് മരിച്ചത്.
ഇതേപ്പറ്റി ദേശീയ മനുഷ്യാവകാശക്കമ്മിഷൻ സ്വമേധയാ അന്വേഷണം തുടങ്ങിയെങ്കിലും അഞ്ചുമാസം കഴിഞ്ഞ് അത് ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണം പുനരാരംഭിക്കാൻ മനുഷ്യാവകാശക്കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഹെൻട്രി ടിഫാനേയാണ് ഹർജി നൽകിയത്.
നിരായുധരായ സമരക്കാർക്കുനേരേ പ്രകോപനമൊന്നും കൂടാതെ, വിവേചന രഹിതമായാണ് പോലീസ് വെടിവെച്ചതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച അരുണ ജഗദീശൻ കമ്മിഷൻ കണ്ടെത്തിയിരുന്നു.