ബെംഗളൂരു: മലയാളി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പേയിങ് ഗസ്റ്റ് (പി.ജി) സ്ഥാപന നടത്തിപ്പുകാരുടെ അലംഭാവത്തിനെതിരെ ബന്ധുക്കൾ വർത്തൂർ പോലീസിൽ പരാതി നൽകി.
മാള പള്ളിപ്പുറം വലിയവീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ് ജാസ്സിം 18 ആണ് കഴിഞ്ഞ ദിവസം രാത്രി ഷോക്കറ്റ് മരിച്ചത്.
ഗുജൂരിലെ ബെംഗളൂരു ഡേയ്‌സ് ഹോം സ്റ്റേ നടത്തിപ്പുകാരൻ പാലക്കാട് സ്വദേശി മുഹമ്മദ് അലിയെ പൊലീസ് ചോദ്യം ചെയ്തു. നാളെ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്റകോം അധികൃതരും ഇന്നലെ പി.ജിയിൽ പരിശോധന നടത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി കനത്ത മഴയ്ക്കിടെ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് ജാസിമിന് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്ന 2 പേർക്കും ഷോക്കേറ്റിരുന്നു എന്നാൽ ഇവർ പരിക്കേൽകാതെ രക്ഷപെട്ടു.
ഇവർ ഉടനെ അലിയെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് വാഹനം ലഭിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകുന്നത് പകരം സമീപത്തെ ക്ലിനിക്കിലേക്കാണ് ജാസിമിനെ കൊണ്ടുപോയതെന്നും ആക്ഷേപമുണ്ട്.
പരിക്ക് ഗുരുതരമാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും കുട്ടിയെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
കർമലാറാം കൃപാനിധി കോളജിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയായ ജാസിം രണ്ടാഴ്ച മുൻപാണ് ബെംഗളൂരുവിൽ എത്തിയത്