ചെന്നൈ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരരേ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും അണ്ണാ ഡി.എം.കെ. സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോയമ്പത്തൂരിൽ വൻ ക്രിക്കറ്റ് സ്റ്റേഡിയം പണിയുമെന്ന് അറിയിച്ചു. ഇക്കാര്യം ഡി.എം.കെ.യുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. പ്രകടനപത്രികയിൽ പറയാത്ത കാര്യം കോയമ്പത്തൂരിൽ പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണ്. വോട്ട് നേടുകയെന്ന ലക്ഷ്യം മാത്രമാണ് പ്രഖ്യാപനത്തിന് പിന്നിൽ. എടപ്പാടി പളനിസ്വാമി പറഞ്ഞു.
കൂടാതെ ഡി.എം.കെ. ഗൃഹനാഥയ്ക്ക് മാസവും 1000 രൂപ നൽകുന്നുണ്ട്. ഇപ്പോൾ ലഭിക്കുന്നവർക്ക് മാത്രമല്ല ഇനി അപേക്ഷിക്കുന്ന എല്ലാവർക്കും പണം നൽകുമെന്ന് മുഖ്യമന്ത്രിഅറിയിച്ചിരുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഡി.എം.കെ.യുടെ പ്രധാനനേതാക്കളും മുഖ്യമന്ത്രിയെ ഏറ്റുപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരും പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തുന്നത്. വ്യവസ്ഥകൾലംഘിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരേ നിയമപരമായി നീങ്ങും. എടപ്പാടി പളനിസ്വാമി പറഞ്ഞു. പരാതിനൽകിയിട്ടും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടില്ല.
പല്ലില്ലാത്തയാളെ പോലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്റ്റാലിനെതിരേ നടപടിയെടുത്തിട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.