ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വിവരാവകാശ രേഖ.
ബാലവിവാഹമാണ് ഇതിനുള്ള കാരണം. റാണിപ്പേട്ടിലുള്ള അഭിഭാഷകനും ബാലാവകാശ പ്രവർത്തകനുമായ പ്രഭാകരനാണ് വിവരാവകാശനിയമത്തിലൂടെ കണക്കുകൾ ലഭിച്ചത്.
2021 മുതൽ 2024 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഗർഭിണികളായത് കോവിഡ് കാലമായ 2021-ലാണ്.
14,031 പേരാണ് ആ സമയത്ത് ഗർഭം ധരിച്ചത്. 2022-ൽ 10,901 പേരും 2023-ൽ 9565 പേരും ഗർഭിണികളായി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽമാത്രം 1637 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സേലം, തിരുച്ചിറപ്പള്ളി, മധുര ജില്ലകളിലാണ് ഏറ്റവും കൂടുതൽപ്പേർ ഗർഭിണികളായത്.
കൃഷ്ണഗിരി, തിരുവള്ളൂർ, ദിണ്ടിക്കൽ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ, ഈറോഡ് ജില്ലകളാണ് തൊട്ടുപിന്നിൽ. ചെന്നൈയിൽ ഈ വർഷം ആദ്യരണ്ടുമാസത്തിൽ 49 പെൺകുട്ടികൾ ഗർഭിണികളായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടിൽ ബാലവിവാഹങ്ങൾ തടയാൻ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും ഫലപ്രദമാകുന്നില്ല.
2021 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ 10,686 ബാലവിവാഹങ്ങളെപ്പറ്റി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതിൽ 7486 എണ്ണം സാമൂഹികക്ഷേമ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിശ്രമത്തിലൂടെ തടയാനായി.
2022-ൽ സർക്കാർ ആരംഭിച്ച ‘പുതുമൈ പെൺ തിട്ട’മെന്ന ബോധവത്കരണ പരിപാടി ബാലവിവാഹങ്ങൾ കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അധികൃതർ പറയുന്നു.
ദാരിദ്ര്യവും സാമ്പത്തികപ്രയാസങ്ങളുമാണ് പെൺകുട്ടികളെ നേരത്തേ വിവാഹം കഴിച്ചയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.
അതേസമയം, നഗരങ്ങളിൽ ജനസംഖ്യാ പെരുപ്പമാണ് കാരണമായി പറയുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണ്.
രണ്ടുവർഷത്തെ തടവുശിക്ഷയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ.