ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെപേരിൽ തമിഴ്‌നാടിനു പിന്നാലെ ബി.ജെ.പി.യുടെ പുതുച്ചേരി ഘടകത്തിലും നേതാക്കന്മാരുടെ തമ്മിലടി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ എസ്. സെൽവഗണപതിയ്ക്കെതിരേ പോർക്കൊടിയുയർത്തി മുൻ അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ എത്തിയിരിക്കുകയാണ്.
സെൽവഗണപതി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിനുമുന്നിൽ അർധനഗ്നനായി സമരംനടത്തിയ സംസ്ഥാന സെക്രട്ടറി രത്തിനവേലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏകസീറ്റിൽ ബി.ജെ.പി.യുടെ എ. നമശിവായം 1.36 ലക്ഷം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗത്തോട് പരാജയപ്പെട്ടത്.
സംസ്ഥാന മന്ത്രികൂടിയായ നമശിവായത്തിന്റെ പരാജയത്തിനുകാരണക്കാരനായ സെൽവഗണപതി സ്ഥാനം ഒഴിയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് തുടർച്ചയായി രണ്ടുദിവസം സമരംനടത്തിയതോടെയാണ് രത്തിനവേലിനെ പുറത്താക്കിയത്.
ആദ്യം താത്കാലികമായി സസ്പെൻഡ് ചെയ്യുകയും പിന്നീട് പ്രാഥമിക അംഗത്വത്തിൽനിന്നുതന്നെ പുറത്താക്കുകയുമായിരുന്നു. സെൽവഗണപതിയുടെ ഏകാധിപത്യ നടപടികൾ പ്രവർത്തകരെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും അതിനാലാണ് തിരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്നതെന്നും മുൻ സംസ്ഥാന അധ്യക്ഷൻ സ്വാമിനാഥൻ ആരോപിച്ചു.