ചെന്നൈ : വീട്ടിൽ ഉറങ്ങിക്കിടന്ന 25 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കുരങ്ങ് കടിച്ചുകീറി. കടലൂർ ജില്ലയിലെ കണ്ടനല്ലൂർ ഗ്രാമത്തിലെ കൂലിപ്പണിക്കാരായ ജഗദീശന്റെയും വിനോദിനിയുടെയും കുഞ്ഞാണ് ആക്രമണത്തിനിരയായത്.
ചോരയിൽ കുതിർന്ന് വാവിട്ടു കരഞ്ഞ കുഞ്ഞിനെ ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ഇടുപ്പുഭാഗത്ത് 14 തുന്നലുകളിട്ടതിനുശേഷം കുഞ്ഞ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
സംഭവസമയം ജഗദീശൻ വീട്ടിലുണ്ടായിരുന്നില്ല. വിനോദിനി കുഞ്ഞിനെ ഉറക്കി വീട്ടുജോലികൾ ചെയ്യുകയായിരുന്നു.
ഈസമയം വീട്ടിനുള്ളിൽ കയറിയ കുരങ്ങ് കുഞ്ഞിന്റെ ഇടുപ്പു കടിച്ചുകീറുകയായിരുന്നു. കരച്ചിൽ കേട്ട് വിനോദിനി ഓടിയെത്തി കുരങ്ങിനെ ഓടിച്ചു.
ജഗദീശനെ വിവരമറിയിച്ചു. ആശുപത്രിയിൽ വെച്ച് ഡോക്ടർ വാക്സിൻ നൽകിയ ശേഷം മുറിവേറ്റഭാഗത്ത് തുന്നലിടുകയായിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാം സംഭവമാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഏതാനും മാസം മുമ്പ് കുരങ്ങിന്റെ ആക്രമണത്തിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിന് പരിക്കേറ്റിരുന്നു.
കുരങ്ങുകളെ പിടികൂടാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും വനപാലകർ നടപടി എടുത്തിട്ടില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു.