ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരാഹാര സമരത്തിനൊരുങ്ങുന്നു.
പരന്തൂരിലും സമീപത്തുമുള്ള 20 ഗ്രാമങ്ങളിൽനിന്നുള്ളവരാണ് സമരം നടത്താൻ തീരുമാനിച്ചത്.
കാഞ്ചീപുരം കളക്ടറേറ്റിന് മുന്നിൽ ബുധനാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് റിലേസമരം നടത്താനാണ് തീരുമാനം. പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാവ് സുബ്രഹ്മണ്യൻ പറഞ്ഞു.
ചെന്നൈയിലെ രണ്ടാം വിമാനത്താവളമെന്ന നിലയിലാണ് പരന്തൂരിൽ 5000 ഏക്കറിലേറെസ്ഥലത്ത് ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നത്.
20,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഏറ്റെടുക്കുന്നസ്ഥലത്തിൽ ഏറെയും കൃഷിയിടങ്ങളും ചതുപ്പുനിലങ്ങളുമാണ്. 1500-ഓളം കുടുംബങ്ങളെയും ഒഴിപ്പിക്കണം.
സ്ഥലത്തിന് നിലവിലെ വിലയുടെ മൂന്നിരട്ടി നൽകാമെന്ന് സർക്കാരിന്റെ വാഗ്‌ദാനം. വിമാനത്താവളത്തിൽ പ്രദേശവാസികൾക്ക് ജോലിനൽകാമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ സ്ഥലം ഒഴിയാൻ തയ്യാറല്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്. വിമാനത്താവളപദ്ധതി പ്രഖ്യാപിച്ചപ്പോൾതന്നെ പരന്തൂരിന് സമീപം ഏകനാപുരത്ത് ആരംഭിച്ച സമരം ഇപ്പോൾ രണ്ടു വർഷത്തോളമായി തുടരുകയാണ്.
ഇതിന്റെ അടുത്തഘട്ടം എന്ന നിലയിലാണ് ഇപ്പോൾ നിരാഹാരസമരം പ്രഖ്യാപിച്ചത്. കൃഷിസ്ഥലം നഷ്ടമാകുന്നതോടെ ജീവിതമാർഗം നിലയ്ക്കുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
കൃഷിയല്ലാതെ മറ്റൊരുജോലിയും അറിയാത്ത തങ്ങൾക്ക് വിമാനത്താവളത്തിൽ ജോലിനൽകുമെന്ന് പറയുന്നത് കബളിപ്പിക്കുന്നതിനാണെന്നും ഇവർ ആരോപിക്കുന്നു.