ചെന്നൈ : ഇസ്ലാംമതവിശ്വാസികളായ പോലീസുകാർക്ക് താടിവളർത്താമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് പോലീസ് മേധാവികൾ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട കീഴ്ജീവനക്കാരെ പീഡിപ്പിക്കാൻപാടില്ലെന്ന് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി നിർദേശിച്ചു.
താടിവെച്ചതിന്റെയും അവധി നീട്ടിയതിന്റെയുംപേരിൽ അച്ചടക്കനടപടി നേരിട്ട പോലീസ് കോൺസ്റ്റബിൾ ജി. അബ്ദുൾ ഖാദർ ഇബ്രാഹിമിന്റെ ഹർജിയിലാണ് ഹൈക്കോടതി മധുരബെഞ്ചിന്റെ വിധി. ഖാദറിനെതിരായ നടപടി ഞെട്ടിക്കുന്നതും അസ്വാഭാവികവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
തമിഴ്നാട് പോലീസിൽ 2009 മുതൽ ജോലിചെയ്യുന്ന ഖാദർ നേരത്തേ തന്നെ താടിവെക്കാറുണ്ട്. 2018-ൽ ഹജ്ജിന് പോകാൻ ഒരുമാസത്തെ അവധിയെടുത്തു.
തിരിച്ചു വന്നപ്പോൾ കാലിന് അണുബാധയേറ്റതു കാരണം ഒരു മാസംകൂടി അവധിനീട്ടുന്നതിന് അപേക്ഷനൽകി. അസിസ്റ്റന്റ് പോലീസ് കമ്മിഷണറെ കാണാനുള്ള നിർദേശമാണ് ഖാദറിന് ലഭിച്ചത്.
അദ്ദേഹം അവധിയനുവദിക്കുന്നതിനുപകരം ഇബ്രാഹിം താടിവെച്ചതിനെ ചോദ്യംചെയ്തു. മദ്രാസ് പോലീസ് ഗസറ്റു പ്രകാരം പോലീസുകാർക്ക് താടിവെക്കാൻ അനുമതിയില്ലെന്ന് കാണിച്ച് കാരണംകാണിക്കൽനോട്ടീസ് നൽകി.
താടിവെച്ചതിനും അവധികഴിഞ്ഞ് ജോലിക്കു പ്രവേശിക്കാത്തതിനും അച്ചടക്കനടപടി സ്വീകരിക്കുകയുംചെയ്തു. മൂന്നു വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയായിരുന്നു ശിക്ഷ. പിന്നീടത് രണ്ടുവർഷമായി കുറച്ചു.
ഇതിനെ ചോദ്യംചെയ്താണ് ഖാദർ ഹൈക്കോടതിയെ സമീപിച്ചത്. മദ്രാസ് പോലീസ് ഗസറ്റ് ഇസ്ലാംമത വിശ്വാസികൾക്ക് താടിവെക്കാൻ അനുമതിനൽകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്ടോറിയ ഗൗരി വ്യക്തമാക്കി.
ഖാദറിനെതിരായ അച്ചടക്കനടപടി റദ്ദാക്കിയ കോടതി യുക്തമായ തുടർനടപടിയെടുക്കാൻ പോലീസ് കമ്മിഷണർക്ക് നിർദേശംനൽകി.