ഡൽഹി: വാഹനങ്ങളുടെ മുൻ വിൻഡ് ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). വിൻഡ്‌സ്‌ക്രീനിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാത്തത് ടോൾ പ്ലാസകളിലെ തിരക്ക് കൂട്ടുമെന്നും ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും എൻഎച്ച്എഐ വിജ്ഞാപനത്തില്‍ പറയുന്നു.
മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു.
ഇരട്ടി ടോളിനൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കും. ഫാസ്‌ടാഗ് നൽകുന്ന ബാങ്കുകളോട് അതിറക്കുമ്പോൾ തന്നെ മുൻഭാഗത്തെ വിൻഷീൽഡിൽ പതിപ്പിക്കുന്നത് ഉറപ്പാക്കാനും നിർദേശിച്ചു.
ഫാസ്‌ടാഗ് ഇല്ലാതെ ടോൾ ലെയ്‌നിൽ പ്രവേശിക്കുന്നത് പാലിക്കാത്തതിനുള്ള പിഴകളെ കുറിച്ച് യാത്രക്കാരെ അറിയിക്കാൻ എല്ലാ ടോൾ പ്ലാസകളിലും വിവരങ്ങളും പ്രദർശിപ്പിക്കും. ഇരട്ടി ടോൾ ഈടാക്കുന്നതിലൂടെ ദേശീയപാത ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.