ലഡാക്ക്: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി മരിച്ചു.
ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ബിലാൽ അഹമ്മദ് കുച്ചേ എന്നയാളാണ് മരണപ്പെട്ടത്.
കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ.
കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്.
സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക് താമസിക്കാൻ ഒളിയിടം ഒരുക്കി നൽകിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം.
എൻഐ നിയമം സെക്ഷൻ 302, ആർപിസി ചട്ടം സെക്ഷൻ 307-120-ബി, 121-എ/122, യുഎപിഎ നിയമത്തിലെ 16, 18, 19, 38, 39 സെക്ഷനുകൾ പ്രകാരവും.
2020 ജൂലൈ അഞ്ചിനാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. അന്ന് മുതൽ ജമ്മുവിലെ കിഷ്ത്വാർ ജയിലിൽ കഴിയുകയായിരുന്നു.