ചെന്നൈ : തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
കോച്ച് ഫാക്ടറികളിൽ നിർമിക്കുന്ന പുതിയകോച്ചുകളെല്ലാം വടക്കൻ സംസ്ഥാനങ്ങൾക്കാണ് നൽകുന്നതെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ തഞ്ചാവൂർ സുന്ദർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
തമിഴ്‌നാട്ടിലോടുന്ന തീവണ്ടികളിലെ പഴയകോച്ചുകൾ മാറ്റാൻ വെയിൽവേ നടപടിയെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു.
പൊതുതാത്പര്യ ഹർജിയെ എതിർത്ത് റെയിൽവേക്കുവേണ്ടി അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാൻ തയ്യാറായില്ല.
കൃത്യമായി അറ്റകുറ്റപ്പണിപോലും നടത്താത്ത പഴയകോച്ചുകളാണ് പല തീവണ്ടികളിലുമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പഴയ കോച്ചുകൾക്കുപകരം പുതിയ കോച്ചുകൾ തീവണ്ടിയിൽ ഉൾപ്പെടുത്തണം.
മഴ പെയ്താൽ വെള്ളം ചോരുന്നതിനാൽ യാത്രക്കാർ കുടപിടിച്ച് തീവണ്ടിയിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
സുരക്ഷ കണക്കിലെടുത്ത് റെയിൽവേ യാഥാർഥ്യം മനസ്സിലാക്കാൻ തയ്യാറാകണം -ഹൈക്കോടതി നിർദേശിച്ചു. കേസിൽ ഹൈക്കോടതി റെയിൽവേയോട് വിശദീകരണം ആവശ്യപ്പെട്ടു.
ഹർജിയിൽ കൂടുതൽ വാദം കേൾക്കാനായി കേസ് ജൂലായ് എട്ടിലേക്ക് മാറ്റി.