ചെന്നൈ : തീവണ്ടികൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള സാങ്കേതികവിദ്യയായ ‘കവച്’ സംവിധാനം ചെന്നൈ – മുംബൈ (1268 കിലോമീറ്റർ), ചെന്നൈ-കൊൽക്കത്ത (1664 കിലോമീറ്റർ) റൂട്ടുകളിൽ നടപ്പാക്കാൻ പദ്ധതി.
കൂട്ടിയിടിയെ പ്രതിരോധിക്കാനുള്ള ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ(എ.ടി.പി.) സംവിധാനം തീവണ്ടി എൻജിനുകളിൽ സ്ഥാപിക്കും. 10,000 എൻജിനുകളിൽ ഒക്ടോബർ മുതൽ സ്ഥാപിക്കും.
ഒരേ പാതയിൽ രണ്ടുവണ്ടികൾ നേർക്കുനേർ വരുകയും ലോക്കോ പൈലറ്റിന് വേഗം നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുമ്പോൾ നിശ്ചിത ദൂരപരിധിയിൽവെച്ച് ബ്രേക്കിങ് സംവിധാനം തനിയെ പ്രവർത്തിക്കുന്നതാണ് കവച്.
റേഡിയോ ടെക്നോളജിയും ജി.പി.എസ്. സംവിധാനവും ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. ഒരു കിലോമീറ്റർ പാളത്തിൽ കവച് നടപ്പാക്കാൻ 50 ലക്ഷംരൂപയാണ് ചെലവ് കണക്കാക്കുന്നത്.
പുതുതായി നിർമിക്കുന്ന എല്ലാ വണ്ടികളിലും എ.ടി.പി. സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
നിലവിൽ ഡൽഹി-ഹൗറ, ഡൽഹി-മുംബൈ റൂട്ടുകളിൽ കവച് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഇനി എല്ലാ വർഷവും 4000 കിലോമീറ്ററിൽ കവച് സംവിധാനം നടപ്പാക്കും.
ഡൽഹി-ഹൗറ, ഡൽഹി-മുംബൈ റൂട്ടുകളിൽ മൂന്ന് സ്വകാര്യ കമ്പനികളാണ് കവച് സംവിധാനം നടപ്പാക്കുന്നത്. കൂടുതൽ റെയിൽവേ പാതകളിൽ ഇത് വ്യാപിപ്പിക്കാൻ രണ്ടു സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകും.
ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമുള്ള റെയിൽപ്പാതകളിലൂടെ തീവണ്ടി ഓടിക്കാൻ വേണ്ടത്ര പരിശീലനം നൽകിയിരുന്നില്ല. അതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്നുള്ള ആരോപണം ലോക്കോ പൈലറ്റുമാരിൽനിന്ന് ഉയർന്നിരുന്നു.
തുടർന്നാണ് എത്രയുംവേഗം കവച് സംവിധാനം നടപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്ക് റെയിൽവേ മന്ത്രാലയം നീങ്ങിയത്. ഈയിടെ ഉണ്ടായ പല അപകടങ്ങളും ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമുള്ള ട്രാക്കിലായിരുന്നെന്ന് റെയിൽവേ അധികൃതർ പറയുന്നു.