പാമ്പൻപാലം പണി പൂർത്തിയായി; ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും

0 0
Read Time:2 Minute, 27 Second

ചെന്നൈ : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും.

ഒക്ടോബർ രണ്ടിന് ചടങ്ങു നടത്താനാണ് തീരുമാനം. ഇതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സർവീസ് പുനരാരംഭിക്കും.

ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈർഘ്യം.

18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്. കപ്പലുകൾക്ക് വഴിയൊരുക്കുന്നതിന് ഉയർന്നുകൊടുക്കുന്ന നാവിഗേഷൻ സ്പാനിന് 63 മീറ്ററാണ് നീളം.

ഇത് 17 മീറ്റർ ഉയരത്തിലേക്കു നീങ്ങും. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ് ’ പാലമാണ് പാമ്പനിലേത്. രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്.

ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് 1914-ൽ പാമ്പനിൽ പഴയ ഉരുക്കുപാലം പണിതത്. 1988-ൽ റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടാനുള്ള ഏകവഴി.

പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്.

തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ റോഡുമാർഗമേ രാമേശ്വരത്ത് എത്താനാവൂ. പുതിയ പാലം തുറക്കുന്നതോടെ കേരളത്തിൽനിന്നുള്ള അമൃത എക്സ്‌പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ രാമേശ്വരംവരെ ഓടും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts