ബെംഗളൂരു : ചാനൽപരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ഹിന്ദി വാർത്താചാനലായ ആജ്തകിന്റെ കൺസൾട്ടിങ് എഡിറ്റർ സുധീർ ചൗധരിയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു.
അതേസമയം, സുധീർ ചൗധരിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുള്ള കേസാണിതെന്ന് വാദത്തിനിടെ കോടതി പറഞ്ഞു.
കർണാടക സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പാക്കിയ സാവലംബി സാരഥി പദ്ധതിയെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കും വിധം തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചെന്ന പരാതിയിലാണ് സുധീർ ചൗധരിയുടെ പേരിൽ ബെംഗളൂരു ശേഷാദ്രിപുരം പോലീസ് കേസെടുത്തത്.
ഹർജിയിൽ ബുധനാഴ്ച തീർപ്പുകൽപ്പിക്കുമെന്ന് പറഞ്ഞ കോടതി അതുവരെ ധൃതിപിടിച്ച് നടപടിയെടുക്കരുതെന്ന് പോലീസിനോട് നിർദേശിച്ചു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദൻഗൗഡർ വ്യക്തമാക്കി.
പക്ഷേ, കേസിന്റെ നടപടികൾ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.
സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പ് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണിത്. ആജ് തക് ചാനലിനെതിരെയും കേസെടുത്തു.