ചെന്നൈ : വായിൽവെക്കുമ്പോൾ പുകവരുന്ന സ്‌മോക്ക് ബിസ്കറ്റ് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്.
ഇതിനു മുന്നോടിയായി ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികൾ ശക്തമാക്കി.
കുട്ടികൾ സ്‌മോക്ക് ബിസ്കറ്റ് കഴിക്കരുതെന്നും ജീവൻ അപകടത്തിലാവുമെന്നും മുന്നറിയിപ്പ് നൽകിത്തുടങ്ങി.
ഇത്തരം ഭക്ഷണപദാർഥങ്ങൾ വിൽക്കരുതെന്ന് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പ്രത്യേക നിർദേശവും നൽകി.
സ്‌മോക്ക് ബിസ്‌കറ്റിനുപുറമേ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻപാടില്ല.
ഭക്ഷണത്തിൽ ഡ്രൈ ഐസ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ദ്രവനൈട്രജൻ ശരീരകോശങ്ങളെ മരവിപ്പിക്കുകയും ദഹനനാളിയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പുനൽകുന്നു.
ആദ്യഘട്ടത്തിൽ ചെന്നൈയിൽ ഇത്തരം നൈട്രജൻ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന ശക്തിപ്പെടുത്തി.
പതുക്കേ സ്‌മോക്ക് ബിസ്കറ്റ് ഉൾപ്പെടെയുള്ള ഇത്തരം ഭക്ഷണസാധനങ്ങൾ സംസ്ഥാനത്ത് നിരോധിക്കുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് സൂചനനൽകി.