ഹൈദരാബാദ്: ഹോട്ടലിലെ ബിരിയാണിയിൽ പല്ലിയുടെ വാൽ കണ്ടെത്തി.
രാജേന്ദ്രനഗറിലെ ഡെക്കാൻ എലൈറ്റ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയിലാണ് പല്ലിവാൽ കണ്ടെത്തിയത്.
ബിരിയാണി കഴിച്ച എട്ട് പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്.
ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടു.
ബിരിയാണിയിലെ പല്ലിവാലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ബിരിയാണിയിൽ കണ്ടെത്തിയത് പല്ലിവാലാണെന്ന വാദം തള്ളി ഹോട്ടൽ ഉടമ രംഗത്ത് വന്നു.
ബിരിയാണിയിലുണ്ടായിരുന്നത് മീനാണെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം.
ഒരാൾ ഫിഷ് ബിരിയാണി ഓർഡർ ചെയ്തിരുന്നു.
ഹോട്ടലിന്റെ പുറത്ത് നിന്ന് ഡിസ്പോസിബിൾ പ്ലേറ്റിലാണ് അത് കഴിച്ചത്.
അവർ വിഡിയോ എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
എന്നാൽ, പല്ലിയുടെ വാലാണെന്ന് അവർ പറയുന്നത് തെറ്റാണ്.
അത് പല്ലിയല്ല, മീനാണ്’- ഡെക്കാൻ എലൈറ്റ് ഹോട്ടലിന്റെ പങ്കാളികളിലൊരാളായ സാമി പറയുന്നു.
ഹോട്ടലിൽ പതിവായി ഗുണനിലവാര പരിശോധനകൾ ഉണ്ടെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിൽനിന്ന് തങ്ങൾക്കെതിരെ ഗുണനിലവാര പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കലും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈദരാബാദിലെ അംബർപേട്ടിലെ ഡി.ഡി കോളനിയിൽ താമസിക്കുന്ന കുടുംബം മറ്റൊരു ഹോട്ടലിൽ നിന്ന് സൊമാറ്റോ വഴി ഓർഡർ ചെയ്ത ബരിയാണിയിലും ചത്ത പല്ലിയെ കണ്ടത്തിയിരുന്നു.