ചെന്നൈ : പാർട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ തമിഴ്നാട്ടിൽ ‘ഇന്ത്യ’സംഖ്യ സീറ്റ് വിഭജനം കീറാമുട്ടിയായി.
കോൺഗ്രസ്, വി.സി.കെ., എം.ഡി.എം.കെ, കമൽഹാസന്റെ മക്കൾ നീതി മയ്യം എന്നിവരുമായി ഡി.എം.കെ. നേതൃത്വം നടത്തുന്ന ചർച്ചകൾ ഫലംകാണാതെ നീളുകയാണ്.
മുസ്ലിംലീഗ്, സി.പി.എം, സി.പി.ഐ., കൊങ്കുനാട് മക്കൾ ദേശീയകക്ഷി എന്നിവരുമായി ഡി.എം.കെ. ധാരണയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ തമിഴ്നാട്ടിൽ ഒമ്പത് സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഏഴ് സീറ്റ് നൽകാമെന്നാണ് ഡി.എം.കെ. വാഗ്ദാനം.
എന്നാൽ സീറ്റ് കുറയ്ക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ പറഞ്ഞു.
ചർച്ച വഴിമുട്ടിയതോടെ കോൺഗ്രസ് ദേശീയനേതാക്കൾ സ്റ്റാലിനുമായി ചർച്ച നടത്തും.
എണ്ണം കുറയ്ക്കുന്നതിനൊപ്പം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ഡി.എം.കെ. ഏറ്റെടുക്കാൻ ശ്രമിക്കുന്നതും ഭിന്നത രൂക്ഷമാക്കുന്നു.
കഴിഞ്ഞതവണ ഇതേ സഖ്യത്തിൽ രണ്ട് സീറ്റുകളിൽ മത്സരിച്ച ദളിത് പാർട്ടിയായ വി.സി.കെ. ഇത്തവണ മൂന്ന് സീറ്റാണ് ചോദിക്കുന്നത്.
രണ്ട് സീറ്റുകളിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്ന നിലപാടിൽ ഡി.എം.കെ. ഉറച്ചുനിൽക്കുകയാണ്. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച ഭിന്നതമൂലം ഉപേക്ഷിച്ചു.
വൈകോയുടെ എം.ഡി.എം.കെ. രണ്ട് സീറ്റാണ് ആവശ്യപ്പെടുന്നത്. ലോക്സഭയിലും രാജ്യസഭയിലും ഒാരോസീറ്റെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചു.
എന്നാൽ ലോക്സഭയിൽ ഒരുസീറ്റ് അനുവദിക്കാമെന്നാണ് ഡി.എം.കെ.യുടെ വാഗ്ദാനം.
ഈ സീറ്റിൽ ഡി.എം.കെ. ചിഹ്നത്തിൽ മത്സരിക്കണമെന്നും ആവശ്യപ്പെടുന്നു. വൈകോയ്ക്ക് ഇത് സ്വീകാര്യമല്ല.
രണ്ട് സീറ്റ് ആവശ്യപ്പെടുന്ന കമൽഹാസന്റെ പാർട്ടിക്ക് ഒരുസീറ്റാണ് ഡി.എം.കെ.യുടെ വാഗ്ദാനം.
ഡി.എം.കെ. ചിഹ്നത്തിൽ മത്സരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. മക്കൾ നീതി മയ്യത്തിന്റെ ടോർച്ച് ചിഹ്നത്തിൽ മത്സരിക്കണമെന്ന തീരുമാനത്തിൽ കമൽ ഉറച്ചുനിൽക്കുന്നു.
ആരും വിട്ടുവീഴ്ച ചെയ്യാത്തതിനാൽ ചർച്ച മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഒടുവിൽ തീയ്യതി പുറത്ത്,
ഇനി ഓസ്ലർ ഒടിടിയിൽ കാണാം; ഒടുവിൽ തീയ്യതി പ്രഖ്യാപിച്ചു