യമന്‍: ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു.
യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്.
12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്.
ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു.
ഒരു ദശാബ്ദത്തിന് ശേഷം മകളെ കണ്ടതിന്റെ ആശ്വാസത്തിലാണ് അമ്മ പ്രേമകുമാരി. ഏറെ നാൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവർക്ക് യെമനിലേക്ക് പോകാൻ അനുമതി ലഭിച്ചത്.
ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ഇവരുടെ ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്കിയാല് പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.
അതിനാൽ കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബവുമായും ഗോത്രവർഗ നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും
2017 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകം.
നേഴ്സായ നിമിഷ തലാലില്‍ കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവെച്ചു. അബോധാവസ്ഥയിലായ തലാലിനെ വെട്ടിനുറുക്കി.
തുടർന്ന് സുഹൃത്തായ ഹനാന്റെ സഹായത്തില്‍ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചുവെച്ചു.
പിന്നീട് ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.